• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ കുളത്തിൽ വിഗ്രഹം കണ്ടെത്തി പുറത്തെടുത്തു. നാല് അടിയോളം ഉയരമുള്ള വിഗ്രഹമാണ് പുറത്തെടുത്തത്. പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്.
വിഗ്രഹം തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്. ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് എന്നത് കാലങ്ങളായി ഈ പ്രദേശത്തുകാർ പറഞ്ഞു വരുന്നതാണ്. പണ്ട് കാലത്ത്, 45 വർഷം മുമ്പ് വേനൽക്കാലമായാൽ കുളത്തിലെ വെള്ളം വറ്റാറുണ്ടായിരുന്നു. ആ സമയങ്ങളിൽ ഈ വിഗ്രഹത്തിൻ്റെ സിംഹഭാഗവും പുറത്ത് കാണാറുണ്ടായിരുന്നതായി ഇവിടുത്തെ പഴമക്കരായ നാട്ടുകാർ പറഞ്ഞു. തടർന്ന് 45 വർഷമായി കുറ്റാടി ഇറിഗേഷൻ്റെ കനാൽ വന്നതിന്ശേഷം കുളം വറ്റാതായതോടെയാണ് വിഗ്രഹത്തെപ്പറ്റി യാതൊരു സംസാരവും നാട്ടിൽ ഇല്ലാതായത്.

ഈ വിഗ്രഹവും വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇതിന്റെ പിറകിലുണ്ടെന്ന് പലരും പറയുന്നു. മേലൂർ ക്ഷേത്രത്തിന് സമീപം പൊളിഞ്ഞു വീഴാറായ മറ്റൊരു ക്ഷേത്രമുണ്ട്. അവിടുത്തെ പാത്തിക്കലപ്പൻ്റെ വിഗ്രഹമാണ് ഇതെന്നാണ് ചിലർ പറയുന്നത്. ഇത് ബുദ്ധന്റെയോ, ജൈനന്റെയോ ക്ഷേത്രമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.

ചരിത്ര പണ്ഡിതൻ എം.ആർ. രാഘവ വാര്യർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ആരുടെ വിഗ്രഹമാണ് ഇതെന്നെ കൂടുതൽ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.
നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. റോഡ് നിർമ്മാണത്തിന് മുന്നോടിയായി നാട്ടുകാരുടെയും, ക്ഷേത്ര കമ്മറ്റിക്കാരുടെയും ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് സ്ഥലം പരിശോധിച്ച് വിഗ്രഹം പുറത്തെടുത്തത്.