• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത് കൂടുതല്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്പർക്കംമൂലം നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ദിവസവും 100 നും 200 ഇടയിൽ ആളുകളാണ് ഇപ്പോൾ കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതില്‍ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് എണ്ണം വര്‍ദ്ധിച്ചുവരുന്നു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് വലിയ തോതിൽ വർദ്ധിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. മുമ്പുണ്ടായതിൽ നിന്ന് വ്യത്യസ്തമായി യുവാക്കളിൽ വലിയതോതിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ടെന്ന്, പൊതു സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ചും മാസ്ക്ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും സ്വയം നിയന്ത്രണം പാലിക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

കച്ചവട സ്ഥാപനങ്ങളിൽ പലരും നോട്ടുപുസ്തകങ്ങൾ വെക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ഥാപനങ്ങൾക്ക് മുമ്പിൽ ജാഗ്രതാ നിർദ്ദേശവും സാനിറ്റൈസർ വെക്കാത്തതും കർശനമായി നേരിടും. വിവാഹ വീടുകളിലും, മരണ വീടുകളിലും സർക്കാർ മാർഗ്ഗ നിർദ്ദേശ പ്രകാരം നിയന്ത്രണം കർശനമാക്കും, വരും ദിവസങ്ങളിൽ നഗരസഭ ഹെൽത്ത് സ്കോഡിൻ്റെ പ്രവർത്തനം ശക്തമാക്കി നടപടി സ്വീകരിക്കും. നഗരസഭ ആർ.ആർ.ടി.യും വാർഡ് ആർ.ആർ.ടി.യും ഉടൻ പുനസംഘടിപ്പിക്കും പുനസംഘടനയ്ക്ക് ശേഷം മാർക്കറ്റ്, ഹാർബർ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ വരുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് കെ.പി. സുധ വ്യക്തമാക്കി.