
കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.
ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ഡിസംബർ 31 മുതൽ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷം ബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും. ബീച്ചിൽ എത്തുന്നവർ വൈകുന്നേരം 7 മണിക്കു മുൻപായി ബീച്ച് വിട്ടു പോകേണ്ടതാണ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാതിരിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും അറിയിച്ചു.